ക്ഷേമ പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിര്‍ദേശം; പട്ടികയില്‍ സമഗ്ര പരിശോധന; അർഹതാ മാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താൻ നിർദ്ദേശിച്ച്‌ ധനവകുപ്പ്.

തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാർഡ് അടിസ്ഥാനത്തില്‍ തന്നെ പരിശോധന നടത്തും.

നിശ്ചിത സമയ പരിധി വച്ച്‌ അർഹതാ മാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചനയുണ്ട്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളില്‍ അനർഹർ കടന്ന് കൂടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കർശന പരിശോധന തുടരണമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെയും നിലപാട്.