82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ചു: പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ച് കോടതി. നെടുമങ്ങാട് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി സുധീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടില്‍ സുമേഷ് ചന്ദ്രനെയാണ്(27)കോടതി ശിക്ഷിച്ചത്. പിഴത്തുകയായ 1,40,000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018ല്‍ മേലേപ്പുര തെറ്റിയോട് കോളനി പാങ്ങോട് ചരുവിള വീട്ടില്‍ താമസിക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോയ വയോധികയെ ആനപ്പാപ്പാന്‍ ആയിരുന്ന പ്രതി ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മാല കവര്‍ന്നെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

87 വയസ്സു പിന്നിട്ട അതിജീവിത മനോനില തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍. കേസില്‍ 24 സാക്ഷികളെ കോടതി വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കിയ ഈ കേസില്‍ 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.