പത്തനംതിട്ട: 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തില്‍ നിന്ന് രണ്ട് കുട്ടികള്‍ക്ക് അനുമതി.
പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മയ്ക്കും വൈഷ്ണവിയ്ക്കും ആണ് ആ ഭാഗ്യമെത്തിയത്. അംഗീകാരം നല്‍കിയത് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാള്‍ രാമവർമ്മ രാജയാണ്.
പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകള്‍ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തില്‍ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകള്‍ വൈഷ്ണവി മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും.
പന്തളം കൊട്ടാരം വലിയ തമ്പുരാന്‍റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപില്‍ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.
