പരാതി നല്‍കിയത് ഒൻപതാം ക്ലാസിലെ പെണ്‍കുട്ടി; ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റിൽ; സ്കൂളില്‍ കൗണ്‍സലിംഗ് നടത്തുമെന്ന് അധികൃതർ

ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റിലായി.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാൻഡും ചെയ്തു.

പ്രമുഖ സ്വകാര്യ സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ സാമൂഹ്യപാഠം അധ്യാപികയായ 32 കാരിയാണ് കേസിലെ പ്രതി. ശനിയാഴ്ച രാത്രി 9 -ാം ക്ലാസ് വിദ്യാർഥിനിടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. മുൻപും അധ്യാപികയില്‍ നിന്ന് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

അമ്മയുടെ പരാതിയില്‍ കേസെടുത്ത അണ്ണൂർ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂർ ഉദയംപാളയം സ്വദേശിയായ ഇവർ അവിവാഹിതയാണ്.

ആറ് മാസം മുൻപാണ് സ്കൂളിലെത്തിയത്. അധ്യാപിക അറസ്റ്റിലായതോടെ സ്കൂളിലെ മറ്റ് കുട്ടികളെയും കൗണ്‍സലിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.