സോളര്‍ പീഡനക്കേസ്: കെ.സി.വേണുഗോപാലിനെതിരായ തെളിവുകളും മൊഴിയും വ്യാജം

സ്വന്തം ലേഖകൻ

സോളര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെതിരായ തെളിവുകളും പരാതിക്കാരിയുടെ മൊഴിയും വ്യാജമെന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് . സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പരാതിക്കാരിയുടെ വാദങ്ങളെ സിബിഐ ഖണ്ഢിച്ചത്. പറഞ്ഞമൊഴിയും കൊടുത്തതെളിവുകളും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്നാണ് ശാസ്ത്രീയ, സാഹചര്യ വിശകലനത്തിനുശേഷമുള്ള സിബിഐ നിഗമനം.

ഹാര്‍ഡ് ഡിസ്കും, ഷിഫോണ്‍ സാരിയുമായിരുന്നു പരാതിക്കാരി ഹാജരാക്കിയ പ്രധാന തെളിവുകള്‍. ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും പീഡനത്തിനാധാരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പീഡനത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍ തേടിയെന്നായിരുന്നു മൊഴി. ഇത് കള്ളമാണെന്ന് ആശുപത്രി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.

പീഡന സമയത്ത് ധരിച്ചിരുന്നതെന്ന് പരാതിക്കാരി അവകാശപ്പെട്ട സാരി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്‍റെ വസതിയായ റോസ് ഹൗസില്‍ വെച്ച് കേന്ദ്രമന്ത്രിയായിരുന്ന വേണുഗോപാല്‍ മോശമായി പെരുമാറിയെന്നായിരുന്നു മറ്റൊരു മൊഴി.

മൊഴിപ്രകാരമുള്ള സമയത്ത് വേണുഗോപാല്‍ ഓച്ചിറയിലും,കൊല്ലത്തും നടന്ന പൊതുപരിപാടിയിലാണെന്നും കണ്ടെത്തി. പീഡനവിവരം അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചെന്നത് തെറ്റാണെന്ന് ഉമ്മന്‍ചാണ്ടിയും മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ഒട്ടേറെ പേര്‍ക്കെതിരെ ആരോപണമുന്നയിച്ച് ബ്ലാക്ക് മെയിലിങ്ങ് നടത്തിയിട്ടുണ്ടെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോര്‍ട് അവസാനിപ്പിക്കുന്നത്.