ഏഴ് വയസ്സുകാരന് അംഗനവാടി ടീച്ചറുടെ ക്രൂരമർദ്ദനം; പ്രവാസികളായ രക്ഷിതാക്കൾ കുഞ്ഞിനെ അംഗനവാടി ടീച്ചറെ ഏൽപ്പിച്ച് വിദേശത്തേക്ക് പോകുകയായിരുന്നു; തിരികെയെത്തിയപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ മകനെ കണ്ടത്; സംഭവത്തിൽ പോലീസ് കേസെടുത്തു

കോഴിക്കോട്: പ്രവാസികൾ നോക്കാൻ ഏൽപ്പിച്ച ഏഴു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അംഗനവാടി ടീച്ചർ. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം.

കോടഞ്ചേരി കുന്നേൽ മിനിയുടെ മകൻ കൗശിക്കിനാണ് ക്രൂരമായ മർദ്ദനമേറ്റത്. കോടഞ്ചേരി ഉല്ലാസ് നഗർ കൊല്ലം പറമ്പിൽ ബിജി എന്ന അംഗനവാടി ടീച്ചറാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്.

ജൂലൈ മാസം മിനി വിദേശത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ അംഗനവാടി ടീച്ചറെ ഏൽപ്പിക്കുകയായിരുന്നു. മിനി നാട്ടിലെത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങൾ അറിയുന്നത്. ദേഹമാസകലം പരിക്കേറ്റ മകനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ജുവൈനൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോടഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.