വീട്ടിൽ ലഹരി മരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ; കൈവശമുണ്ടായിരുന്നത് 2.48 ഗ്രാം എംഡി എം എ; ആവശ്യക്കാർ ഏറെയും കോളേജ് വിദ്യാർത്ഥിനികളും യുവാക്കളും ; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്

ചേരാനല്ലൂർ : എറണാകുളം ചേരാനല്ലൂരില്‍ വീട്ടില്‍ ലഹരിമരുന്ന് വില്പന നടത്തിയിരുന്ന യുവാവ് പിടിയില്‍.

ചേരാനല്ലൂർ വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ വിൻസ്റ്റണ്‍ ചർച്ചിലി (36) നെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 2.48 ഗ്രാം എം.ഡി.എം.എ. പോലീസ് ഇയാളുടെ വീട്ടില്‍നിന്നും കണ്ടെടുത്തത്.

വീട്ടിലെ അലമാരയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് എം.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. വൻതോതില്‍ മയക്കുമരുന്ന് ശേഖരിച്ച്‌ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കോളേജ് വിദ്യാർഥിനികള്‍ക്കും യുവാക്കള്‍ക്കുമാണ് മയക്കുമരുന്ന് നല്‍കിയിരുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഭാര്യയും കുടുംബവുമായി താമസിക്കുന്ന ഇയാള്‍ മറ്റുള്ളവർക്ക് സംശയം തോന്നാത്തവിധം വീട്ടില്‍ തന്നെയാണ് മയക്കുമരുന്ന് വില്പന.

ഇയാള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വരാപ്പുഴ സ്റ്റേഷനില്‍ അടിപിടി കേസുമുണ്ട്.

സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശനൻ, എറണാകുളം സെൻട്രല്‍ എ.സി.പി. സി. ജയകുമാർ, ചേരാനല്ലൂർ എസ്.എച്ച്‌.ഒ. ആർ. വിനോദ്, എസ്.ഐ. ജി. സുനില്‍, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ മുഹമ്മദ് നസീർ, പ്രശാന്ത് ബാബു, സി.പി.ഒ.മാരായ സനുലാല്‍, രഞ്ജുപ്രിയ, അനില്‍കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.