വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്ക് മോഷണം; മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് ഭാ​ഗങ്ങൾ വിൽക്കുന്നത് സോഷ്യൽമീഡിയ വഴിയും തമിഴ്നാട്ടിലെ ആക്രിക്കാർക്കും; മൂന്നുമാസം കൊണ്ട് മോഷ്ടിച്ചത് അറുപതിലധികം ബൈക്കുകൾ; കേസിൽ രണ്ടുപേർ പിടിയിൽ

കൊല്ലം: കൊല്ലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന യുവാക്കൾ കൊല്ലം ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്.

മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ തുടങ്ങി പലയിടങ്ങളിൽ നിന്നാണ് സുബിൻ സുഭാഷും നിജിനും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ചത്.

പിന്നീട് ബൈക്കുകൾ പൊളിച്ച് പല ഭാഗങ്ങളാക്കി സമൂഹമാധ്യമങ്ങൾ വഴി വിൽക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സിസിടിവി ഇല്ലെന്ന് ഉറപ്പാക്കിയ സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. വാഹനങ്ങളുടെ ലോക്കിളക്കാൻ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു.

തമിഴ്നാട്ടിലെ ആക്രി വ്യാപാരികൾക്കും പ്രതികൾ വാഹന ഭാഗങ്ങൾ വിറ്റിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ബൈക്കുകളും വാഹനത്തിൻ്റെ ഭാഗങ്ങളും പ്രതികളുടെ വീടുകളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പൊളിച്ച ബൈക്കുകളുടെ നമ്പർ പ്ലളേറ്റുകളും കണ്ടെടുത്തു. ബൈക്കുകൾ നഷ്ടപ്പെട്ട നിരവധി പരാതിക്കാരാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നത്.