തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം നിഷേധിച്ച് മന്ത്രിയുടെ ഓഫീസ്.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മലപ്പുറം സ്വദേശിയെ അറിയില്ലെന്ന് അഖില്‍ പറഞ്ഞതായും ഓഫീസ് വിശദീകരണം നല്‍കി. പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
ഡോക്ടര്‍ നിയമനത്തിനായി പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ പരാതി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കിയിരുന്നു.
5 ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖില്‍ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖില്‍ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേര്‍ത്തു.
