അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിട്ടു, പിന്നീട് കാണാതായി, അന്വേഷണത്തിനൊടുവിൽ സർക്കാർ ഉദ്യോ​ഗസ്ഥനായ ഭർത്താവിനെ പെൺ സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ വെള്ളറടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളറട സ്വദേശിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററുമായ ഷാജി(43) ആണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് മുതല്‍ ഷാജിയെ കാണാതായിരുന്നു. രാവിലെ അധ്യാപികയായ ഭാര്യയെ കാറില്‍ സ്‌കൂളില്‍ കൊണ്ടു വിട്ടശേഷമാണ് ഷാജിയെ കാണാതായത്.

എല്ലാദിവസവും ഇരുവരും ഒരുമിച്ചാണ് ജോലികഴിഞ്ഞ് വെള്ളറടയിലെ വീട്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് ഭാര്യ നിരന്തരം ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും ഷാജിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു.

ഇതോടെ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ കാര്‍ ആനപ്പാറ ആര്‍.സി. ചര്‍ച്ചിന് സമീപത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പരിസരപ്രദേശത്താണ് ഷാജി അവസാനമെത്തിയതെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍ നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യം നിന്നിരുന്നതായാണ് വിവരം. സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍ നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍തന്നെ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം.