ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ഭർത്താവിനോട് സുഹൃത്ത് മോശമായി സംസാരിച്ചു; വൈരാഗ്യത്തിൽ സുഹൃത്തിനെ ഭാര്യ ചൂലുകൊണ്ട് അടിച്ചു; മനംനൊന്ത് യുവാവ്  ആത്മഹത്യ ചെയ്തു 

സ്വന്തം ലേഖകൻ 

ബെംഗളൂരു: കോലാറില്‍ സുഹൃത്തിന്‍റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിലുള്ള മനോവിഷമത്തില്‍ ദിവസവേതനത്തൊഴിലാളിയായ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. കോലാര്‍ ജില്ലയിലെ മാലൂര്‍ താലൂക്കിലെ ഉലരഗരെ സ്വദേശിയായ ശ്രീനിവാസ് (32) ആണ് തൂങ്ങി മരിച്ചത്.

സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കും എസ് സി/എസ് എടി അതിക്രമം തടയല്‍ നിയമപ്രകാരവും മാലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീനിവാസിന്‍റെ സുഹൃത്തായ അശോക് (32), ഇയാളുടെ ഭാര്യ മഞ്ജുള എന്നിവര്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെയാണ് കേസ്.

ശ്രീനിവാസും അശോകും സുഹൃത്തുക്കളും ദിവസവേതന തൊഴിലാളികളുമാണെന്ന് കോലാര്‍ എസ്പി എം നാരായണന്‍ പറഞ്ഞു. അശോകിന്‍റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശമായി സംസാരിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ശ്രീനിവാസ് അശോകിനെ വഴക്കുപറഞ്ഞിരുന്നു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയുമായിരുന്നു.

തന്നെക്കുറിച്ച് മോശം പറഞ്ഞത് ശ്രീനിവാസാണെന്ന് അറിഞ്ഞ മഞ്ജുള അശോകിനെയും കൂട്ടി ശ്രീനിവാസന്‍റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ശ്രീനിവാസന്‍റെ വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയതിന് അശോക് ഭാര്യയുമായി തര്‍ക്കത്തിലായി.

അശോക് ചീത്തപറഞ്ഞതിന്‍റെ ദേഷ്യത്തില്‍ മഞ്ജുള പിന്നീട് ശ്രീനിവാസന്‍റെ വീട്ടിലെത്തി കുടുംബത്തില്‍ പ്രശ്നമുണ്ടാക്കരുതെന്ന് താക്കീത് നല്‍കുകയും ചൂലുകൊണ്ട് അടിച്ചെന്നുമാണ് ആരോപണമെന്നും ഇതില്‍ മനംനൊന്ത് ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കേസെടുത്ത നാല് പേരെയും ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. ശ്രീനിവാസിന്‍റെ കുടുംബാംഗങ്ങളുടെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും മാലൂര്‍ പൊലീസ് വ്യക്തമാക്കി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)