വർഷത്തിൽ മൂന്ന് തവണ ഇന്ത്യൻ സർവകലാശാലകളിൽ മാഷ്, ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി ബിരുദധാരി, ന്യൂയോർക്ക് സർവകലാശാലയിലെ ബിരുദമെടുക്കുന്ന ഇന്ത്യൻ വിദ്യാർഥിക്ക് പ്രായം വെറും 12 വയസ്, വിഷയം ഗണിതവും ഭൗതികശാസ്ത്രവും,

ഇന്ത്യൻ വിദ്യാർഥി ന്യൂയോർക്ക് സർവകലാശാലയിൽ ഡി​ഗ്രിക്ക് ചേരുന്നു. കേൾക്കുന്നവർ വിചാരിക്കും ഇതിലിപ്പോ എന്താ? ഇപ്പൊ പഠിക്കാൻ എല്ലാവരും പുറത്തേക്കല്ലേ പോകുന്നത്. എന്നാൽ ഡി​ഗ്രിക്ക് ചേരുന്ന കുട്ടിയുടെ വയസ് കേട്ടാൽ ഞെട്ടും. വെറും പന്ത്രണ്ട് വയസ്.

മാൽവേൻ ഹൈ സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാണ് സോബോർണോ ഐസക് ബാരി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാനുള്ള സ്കോളർഷിപ്പാണ് 12കാരന് ലഭിച്ചത്. 2 വയസ്സുള്ളപ്പോൾ ആവർത്തനപ്പട്ടിക ഹൃദ്യസ്ഥമാക്കി ശ്രദ്ധ നേടിയിരുന്നു.

2020-ൽ, 7 വയസ്സുള്ളപ്പോൾ, പഠിപ്പിക്കാൻ ഇന്ത്യയിലെ കോളേജുകളിൽ നിന്ന് ക്ഷണം ലഭിച്ചു തുടങ്ങി. വർഷത്തിൽ മൂന്ന് തവണ ഇന്ത്യൻ സർവകലാശാലകളിൽ ക്ലാസെടുക്കാൻ പോകാറുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ന്യൂയോർക്ക് ഹൈസ്‌കൂളിൽ നിന്ന് ജൂലൈ 3ന് ബിരുദം നേടും. 4, 8, 10, 12 ഗ്രേഡുകൾ മാത്രം പൂർത്തിയാക്കിയായിരുന്നു ബിരുദ നേട്ടം. ബിരുദം നേടാനുള്ള ന്യൂയോർക്ക് സ്റ്റേറ്റ് റീജൻ്റ്സ് പരീക്ഷകളിൽ വിജയിച്ചു.

അധ്യാപകരിൽ ഒരാളായ റെബേക്ക ഗോട്ടെസ്മാൻ കുട്ടിയെ പ്രതിഭയെന്ന് വിശേഷിപ്പിച്ചു. ഏറ്റവും അസാധാരണനായ വിദ്യാർഥിയെന്നാണ് അധ്യാപകർ സോബോർണോയെ വിശേഷിപ്പിക്കുന്നത്.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാകും സോബോർണോ. പെയിൻ്റിംഗ്, സംവാദം, പിയാനോ എന്നിവയിൽ വൈദഗ്ധ്യമുള്ള സോബോർണോ, സയൻസ് ബിരുദം ആരംഭിക്കുമ്പോൾ സർവകലാശാലയിൽ ചരിത്രം സൃഷ്ടിക്കും.

സോബോർണോയേക്കാൾ പ്രായം കുറഞ്ഞ ആർക്കും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ മാത്തമാറ്റിക്സ് ഫാക്കൽറ്റിയും കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ കാൻഡിഡേറ്റുമായ റാഷിദുൽ ബാരിയാണ് പിതാവ്.

10 വർഷം മുമ്പ്, സോബോർണോയെ അടിസ്ഥാന ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനിടയിലാണ് കുട്ടി അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് തുടങ്ങിയത്. പിഎച്ച്ഡി നേടി പ്രഫസർ ആകാനാണ് സോബോർണോയുടെ ആ​ഗ്രഹം.