കൊച്ചി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി അരമണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന് പുറത്തെത്തിക്കാനാണ് ശ്രമം. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വദ്ധൻ സിംഗും വിമാനത്തിലുണ്ട്. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വർഷങ്ങളായി മുംബയിലാണ് താമസം.
അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ മുംബയിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. 45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അപകട വിവരം അറിഞ്ഞത് മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
