പി പി സുനീര്‍ രാജ്യസഭയിലേക്ക്; സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിനോയ് വിശ്വം; തീരുമാനം സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍; വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതികരണം

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി പി.പി. സുനീർ മത്സരിക്കും.

പലപേരുകളും രാജ്യസഭാ സ്ഥാനാർത്ഥിയായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി.സുനീറിലേക്കെത്തുകയായിരുന്നു. സിപിഐ. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ചായിരുന്നു സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.

വയനാട് സിപിഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.

സിപിഐ മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു അടക്കമുള്ളവരുടെ പേര് സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി. സുനീറിലേക്ക് സ്ഥാനാർത്ഥി നിർണയത്തിലെത്തുകയായിരുന്നു.

പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസി സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്ഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയില്‍ കാനം രാജേന്ദ്രന്റെ വിശ്വസ്ഥനായിരുന്ന സുനീർ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ജനാധിപത്യപരമായ ചർച്ചയിലൂടെയാണ് സ്ഥാനാർത്ഥിയെ തിരുമാനിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്ന് സുനീർ പ്രതികരിച്ചു.