Site icon Malayalam News Live

സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ എടപ്പാൾ അറസ്റ്റിൽ

സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ എടപ്പാള്‍. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സികെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.

സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version