മല്ലപ്പള്ളി: കോട്ടയം – കോഴഞ്ചേരി സംസ്ഥാനപാതയില്‍ സന്ധ്യ കഴിഞ്ഞാല്‍ യാത്രക്കാർക്ക് ഭീഷണി ഉയർത്തി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കും, ഓട്ടോറിക്ഷായാത്രികർക്കുമാണ് കാട്ടുപന്നി ശല്യം ഏറ്റവും ബുദ്ധിമുട്ടാകുന്നത്.
കാടുമൂടിയ പാതയോരങ്ങളില്‍ നിന്ന് പെട്ടെന്ന് റോഡിലേക്ക് എത്തുന്ന പന്നിക്കൂട്ടങ്ങള്‍ യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. തിരക്കേറിയ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമുള്ള വിജനമായ റബർ തോട്ടങ്ങളിലും മറ്റ് ആളൊഴിഞ്ഞ ഇടങ്ങളിലുമാണ് പകല്‍ ഇവ തമ്പടിക്കുന്നത്.
സന്ധ്യ മയങ്ങിയാല്‍ റോഡിലേക്ക് ഇറങ്ങുന്നതാണ് പതിവ്. ചൊവ്വാഴ്ച വൈകിട്ട് മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിനും കെ.എസ്ഇ.ബി സബ്സ്റ്റേഷനും ഇടയ്ക്ക് റോഡിലേക്ക് ഇറങ്ങിയ കാട്ടുപന്നി സ്കൂട്ടറില്‍ തട്ടിയതിനെ തുടർന്ന് വാഹനം മറിഞ്ഞ് യാത്രക്കാരനായ പാടിമണ്‍ സ്വദേശിക്ക് സാരമായ പരിക്കേറ്റു. റോഡില്‍ കിടന്ന യുവാവിനെ മറ്റു വാഹനങ്ങളില്‍ എത്തിയവർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഉന്നത നിലവാരത്തില്‍ നവീകരിച്ച സംസ്ഥാനപാതയുടെയും മറ്റ് ഗ്രാമീണ റോഡുകളുടെയും അരികില്‍ കാടുവളർന്നത് വെട്ടി നീക്കാൻ ഇനിയും നടപടി ഇല്ലാത്തത് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാവുന്നതാണെങ്കിലും ഓഡിറ്റ് ഒബ്ജക്ഷന്റെ സാധ്യത പറഞ്ഞ് മൗനം പാലിക്കുകയാണ്. വിജനമായ സ്ഥലത്തെ കാടുകള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്.
പന്നിക്കൂട്ടം കാക്കമല അച്ചൻകുഞ്ഞിന്റെ തൊടിയിലെ മരച്ചീനിയും ഇടവിളക്കൃഷിയും നശിപ്പിച്ചു. രാത്രി രണ്ടുമണിയോടെത്തിയ കാട്ടുപന്നിക്കൂട്ടം വിളവെത്താറായ അൻപതിലധികം മൂടുകളാണ് കുത്തിമറിച്ചത്. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്.
കുമ്പളന്താനത്തും പരിസരങ്ങളിലും കാട്ടുപന്നിശല്യം ഏറി വരികയാണ്. രാത്രിയായാല്‍ റോഡില്‍ ഇറങ്ങുന്ന ഇവറ്റകള് കൂട്ടംകൂടി നില്‍ക്കുന്നതാണ് രീതി. അപകടവളവും കാട്ടുപന്നി ശല്യവും പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. മീൻ- പത്രവാഹനങ്ങളാണ് ഏറ്റലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. തെരുവ് നായ്ക്കള്‍ക്ക് പുറമെ കാട്ടുപന്നികളുടെ ശല്യം കൊണ്ടും പൊറുതിമുട്ടിയ അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും. നാട്ടുകാരം
