Site icon Malayalam News Live

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു, പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്

നീറ്റ് പരീക്ഷയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നീറ്റിന് പകരം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നതായും ദേശീയതലത്തില്‍ ഇത്തരം പരീക്ഷകള്‍ നടത്തുന്നതിലെ ഘടനാപരമായ പിഴവുകള്‍ക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമം വഴി വ്യക്തമാക്കി. 2024ല്‍ ആറ് സംസ്ഥാനങ്ങളില്‍ ചോദ്യപ്പേര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയും മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കാരങ്ങൾക്കായി 95 നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശുപാർശകൾ വന്ന് രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത്.

നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കുംമാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടെ തുടക്കം മുതൽക്കേ തമിഴ്‌നാട് ഇതിനെ ശക്തമായി എതിർത്തിരുന്നു. ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണെന്ന് സംസ്ഥാനം വാദിക്കുന്നു.

Exit mobile version