Site icon Malayalam News Live

കരാറുകാരന്റെ ബില്ല് മാറികിട്ടാൻ 37000 രൂപ കൈക്കൂലി; പണം കൈപ്പറ്റുന്നതിനിടെ വനിതാ അസിസ്റ്റന്‍റ് എൻജിനിയർ വിജിലൻസിന്‍റെ പിടിയിൽ

വെച്ചൂച്ചിറ: ഗ്രാമ പഞ്ചായത്തിലെ മരാമത്ത് പണികള്‍ ഏറ്റെടുത്ത കരാറുകാരന്‍റെ 12.5 ലക്ഷം രൂപയുടെ ബില്ല് മാറുന്നതിലേക്ക് 37000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ അസിസ്റ്റന്‍റ് എൻജിനിയർ വിജിലൻസിന്‍റെ പിടിയിലായി.

‌വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഒരു കുളം നവീകരണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍റെ ആദ്യ ഗഡു തുകയായ 9.5 ലക്ഷം രൂപ കരാറുകാരനു നേരത്തേ മാറി നല്‍കിയിരുന്നു. അപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും പരാതിക്കാരൻ നല്‍കിയില്ല.

തുടർന്ന് അന്തിമബില്ലായ 12.5 ലക്ഷം രൂപ മാറി നല്‍കണമെങ്കില്‍ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേർത്ത് ഒരു ലക്ഷം രൂപ വേണമെന്ന് അസിസ്റ്റന്‍റെ എൻജിനിയറായ വിജി വിജയൻ കരാറുകാരനോട് ആവശ്യപ്പെട്ടു. തുടർന്ന് പല പ്രാവശ്യം കരാറുകാരൻ അസിസ്റ്റന്‍റ് എൻജിനിയറെ നേരില്‍ക്കണ്ട് കൈക്കൂലി തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച 50,000 രൂപയാക്കി കുറയ്ക്കുകയും ആദ്യ ഗഡുവായി കൈയിലുണ്ടായിരുന്ന13,000 രൂപ വാങ്ങുകയും ചെയ്തു.

ബാക്കി തുകയായ 37,000 രൂപയുമായി ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്താൻ കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തു. കരാറുകാരൻ ഇക്കാര്യം വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഡിവൈഎസ്പി ഹരി വിദ്യാധരനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അടയാളമിട്ടു നല്‍കിയ പണം കരാറുകാരനെ എല്പിച്ച്‌ പഞ്ചായത്ത് ഓഫീസിലെത്തുകയുമായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ അസിസ്റ്റന്‍റ് എൻജിനിയറുടെ ഓഫീസില്‍വച്ച്‌ പരാതിക്കാരനില്‍നിന്നും 37,000 രൂപ കൈക്കൂലി വാങ്ങവേയായിരുന്നു അറസ്റ്റ്. വിജിലൻസ് അടയാളമിട്ടു നല്‍കിയ പണം വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് എൻജിനിയറായ വിജി വിജയനെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

വിജിലൻസ് നടപടിക്രമങ്ങള്‍ക്കു വിജിലൻസ് തെക്കൻ മേഖലാ പോലീസ് സൂപ്രണ്ട് കെ.കെ. അജി മേല്‍നോട്ടം വഹിച്ചു. അറസ്റ്റ് ചെയ്ത വിജി വിജയനെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

വിജിലൻസ് സംഘത്തില്‍ ഡിവൈഎസ്പി ഹരി വിദ്യാധരനെ കൂടാതെ ഇൻസ്‌പെക്ടർമാരായ ജെ.രാജീവ്, കെ. അനില്‍ കുമാർ, യു.പി. വിപിൻ കുമാർ, പോലീസ് സബ് ഇൻസ്‌പെക്ടറായ ഷാജി, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർമാരായബിജു, പുഷ്പ കുമാർ‌, ഹരിലാല്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ മണി ലാല്‍, രാജീവ് സിവില്‍ പോലീസ് ഓഫീസർമാരായ രഞ്ചിത്ത്, അനീഷ്, കിരണ്‍ അജീർ, രേഷ്മ രാജ് എന്നിവരുമുണ്ടായിരുന്നു.

Exit mobile version