തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാൻ തീരുമാനം.കോട്ടാലി സ്വദേശി സി.സി സജിമോനെതിരെയാണു നടപടി കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നീക്കം. കേസില്‍ ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പാര്‍ട്ടി ഇടപെടല്‍.
സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം തിരുത്താൻ ഇയാള്‍ ശ്രമിച്ചെന്നാണ് കേസുള്ളത്. സംഭവത്തില്‍ ഇയാളെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് സജിമോനെ വീണ്ടും സി.പി.എമ്മില്‍ തിരിച്ചെടുക്കുകയും ചുമതലകള്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ക്കെതിരായ നടപടികള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.
കൂടുതല്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടാൻ സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.ഇതിനിടെ സി.പി.എം പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.
