മത്സരത്തിൽ നിന്നും ഒഴിവാക്കണമെന്ന് കുടുംബം; നിരാകരിച്ച് സിപിഐഎം, വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും

ആരോഗ്യ മന്ത്രി വീണാ ജോർജ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി. വീണാ ജോര്‍ജിന്റെ ഭര്‍ത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം സിപിഐഎം നിരാകരിച്ചു. വീണാ ജോര്‍ജ് ആറന്മുളയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ഭര്‍ത്താവ് മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്. കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. 2016ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്, മാധ്യമപ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ മത്സരിച്ചത്. 2021ലും ജയം ആവർത്തിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചെങ്കിലും ജയിച്ചില്ല.