ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കവുമായി വിഡി സതീശൻ; ഇന്നും വീട്ടിലെത്തി സന്ദർശനം നടത്തി

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കൻ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.

അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ടിജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ മുതിര്‍ന്ന എംഎല്‍എമാരാണെന്നും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയെ കഴിഞ്ഞ ദിവസവും വി ഡി സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചിരുന്നു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്.