Site icon Malayalam News Live

തിരുവനന്തപുരം നഗരസഭയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ വിഷമം; വിവി രാജേഷിനെതിരെ മന്ത്രി വി ശിവൻകുട്ടി

മുന്‍ മേയര്‍ എന്ന നിലയ്ക്ക് തിരുവനന്തപുരം നഗരസഭയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ വിഷമമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. നഗരത്തിലെ തെരുവുകളിലൂടെ ഒന്നുനടന്നു നോക്കൂ. മാലിന്യ കൂമ്പാരം മൂലം വായും മൂക്കും മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. റീല്‍ ഷൂട്ടിംഗ് മാത്രമായി പല പ്രവര്‍ത്തനങ്ങളും ഒതുങ്ങുകയാണ്. നിയമം അനുശാസിക്കുന്ന പ്രാഥമിക കടമകള്‍ പോലും നിറവേറ്റുന്നില്ല. എന്തിനാണ് ഇവര്‍ ഈ കസേരയില്‍ ഇങ്ങനെ ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. പരിഹാരം കാണേണ്ടവര്‍ ഫയലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. വാട്ടര്‍ അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ്‌നങ്ങളില്‍ നിന്ന് നഗരസഭ ഒഴിഞ്ഞുമാറുകയാണ്. ഭരണാധികാരികള്‍ക്ക് ഇച്ഛാശക്തി ഇല്ലെങ്കില്‍ ജനങ്ങള്‍ അത് പൊറുക്കില്ല. ഈ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആര്‍ ശ്രീലേഖയും ടിപി സെന്‍കുമാറും ‘പോടാ പുല്ലേ പൊലീസേ’ എന്ന് വിളിച്ചത് അവര്‍ സര്‍വീസില്‍ ഇരുന്ന കാലത്തെ മുന്‍കാല പ്രാബല്യം വെച്ചാണോയെന്നും അദ്ദേഹം ചോദിച്ചു. ആര്‍ ശ്രീലേഖ കമ്മീഷണറെ ഭീഷണിപ്പെടുത്തി അതിന്റെ സ്‌ക്രീന്‍ഷോട്ട് സ്റ്റാറ്റസ് ഇട്ടിരിക്കുന്നു. ആരാണ് ഇവര്‍ക്ക് ഇതിന് അധികാരം കൊടുത്തത്?. വേനല്‍ കടുത്തതോടെ പാമ്പ് ശല്യം രൂക്ഷമായി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ആണെങ്കില്‍ എല്ലാവരെയും വിളിച്ച് ഒരു യോഗം ചേരും. ഇതുവരെ ഒരു നടപടിയും കൈ കൊണ്ടിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്ക് യോഗം വിളിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Exit mobile version