ഗ്രീൻലാഡ് പിടിച്ചെടുക്കാൻ ഒരുങ്ങുന്ന ട്രംപിന് കുടുത്ത മറുപടിയുമായി ഗ്രീൻലാൻഡ് പാര്‍ലമെൻ്റിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികൾ രംഗത്തെത്തി. അമേരിക്കക്കാരായി മാറാൻ താത്പര്യമില്ലെന്നാണ് ഗ്രീൻലാൻഡ് പ്രതിനിധികളുടെ പ്രതികരണം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ പോകുന്നുവെന്ന വൈറ്റ് ഹൗസിൻ്റെ നിരന്തര പ്രഖ്യാപനത്തിനിടെയാണ് ഗ്രീൻലാൻഡിൻ്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ എന്തും ചെയ്യുമെന്നാണ് ട്രംപ് ഭരണ കൂടത്തിൻ്റെ നിലപാട്. ‘ഞങ്ങൾക്ക് അമേരിക്കക്കാരാകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഡാനിഷ് ആകാൻ ആഗ്രഹമില്ല, ഞങ്ങൾക്ക് ഗ്രീൻലാൻഡുകാരായി ജീവിക്കാനാണ് താത്പര്യ’മെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഗ്രീൻലാൻഡ് പാർലമെന്റിലെ അഞ്ച് പാർട്ടികൾ.
ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തെ തുടക്കം മുതലെ ഡെൻമാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഗ്രീന്‍ലാന്‍ഡിനായി സൈന്യത്തെ പോലും ഉപയോഗിക്കാൻ മടിക്കില്ലെന്നായിരുന്നു ട്രംപിൻ്റെ ആദ്യ നിലപാട്. ഗ്രീന്‍ലാന്‍ഡിൽ സ്വന്തമായി സൈനിക താവളമുള്ള അമേരിക്ക്യ്ക്ക് ഇത് എത്രത്തോളം എളുപ്പമാണെന്നതിൽ സംശയമില്ല. മാത്രമല്ല റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈയ്യേറാൻ അനുവദിക്കില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ, തന്ത്രപ്രധാനമായ ഈ ദ്വീപിന്റെ നിയന്ത്രണം യുഎസ് ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നാണ് ട്രംപിൻ്റെ വാദം.
