Site icon Malayalam News Live

‘കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദ്ദിച്ചു’ ;സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരെ പരാതി; കടയുടെ ബോർഡ് റോഡിൽ ഇറക്കി വെച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്

തിരുവനന്തപുരം: കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി.

സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.

വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം. കടയുടെ ബോര്‍ഡ് റോഡിൽ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തിലും കയ്യാങ്കളിയിലും എത്തിയത്.

ബോര്‍ഡ് മാറ്റാൻ വെള്ളനാട് ശശി ആവശ്യപ്പെട്ടെന്നും കയടുമയും കുടുംബാംഗങ്ങളും എതിര്‍ത്തതും വാക്ക് തര്‍ക്കത്തിനിടയാക്കി.

മൊബൈലിൽ ദൃശ്യം പകര്‍ത്തിയ കുട്ടിയുടെ കയ്യിലിരുന്ന ഫോൺ തട്ടിത്തെറിപ്പിച്ചതോടെ തര്‍ക്കം കയ്യാങ്കളിയായി.

കുട്ടിയും കുടുംബാംങ്ങളും ചികിത്സ തേടി. ആരേയും അതിക്രമിച്ചിട്ടില്ലെന്നും സ്കൂട്ടറിന്‍റെ താക്കോൽ കടയുടമയും സംഘവും കൈക്കലാക്കിയതാണ് ചോദ്യം ചെയ്തതെന്നുമാണ് വെള്ളനാട് ശശി പറയുന്നത്.

ഇരുപക്ഷവും പരാതിയുമായി ആര്യനാട് പൊലീസിനെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു.

അടുത്തിടെയാണ് കോൺഗ്രസിൽ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച് ജയിച്ചതും.

Exit mobile version