Site icon Malayalam News Live

മുറിവേറ്റ് ആശുപത്രിയിലെത്തിയ യുവാക്കൾ കാഷ്വാലിറ്റിക്ക് മുന്നിലിരുന്ന ആംബുലൻസ് ഡ്രൈവറെ കുത്തി; ശേഷം ആശുപത്രിയിൽ നിന്നും മുങ്ങിയ പ്രതികളെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് പിടികൂടി

തിരുവനന്തപുരം: വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഞായറാഴ്ച രാത്രി 10.30ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയുടെ മുന്നിലായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മലിനാണ് (25) കുത്തേറ്റത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ്‌ (23), സജീർ (23) എന്നിവർക്ക് പരിക്കേറ്റു.
കൈക്ക് മുറിവേറ്റ് ചികിത്സയ്ക്ക് എത്തിയ നാലംഗ സംഘം ഹോസ്‍പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇവർ അവിടെ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും സംഘത്തിൽ ഉണ്ടായിരുന്ന സബീൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു.
ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Exit mobile version