Site icon Malayalam News Live

നിക്ഷേപിച്ച തുക തിരികെ നൽകിയില്ല; വീട്ടമ്മയ്ക്ക് 49,55,000 രൂപയും 9 ശതമാനം പലിശയും നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി

തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി.

ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിന്‍റെ മാനേജിങ് പാർട്ണർ വടൂക്കരയിലുള്ള ജോയ് ഡി പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെയാണ് വിധി. ബിജിമോൾ 47,00,000 രൂപയാണ്  നിക്ഷേപിച്ചത്. ആദ്യ ഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു.

പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തി. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകിയില്ല എന്നാണ് ബിജുമോളുടെ പരാതി.

തുടർന്ന് ബിജിമോൾ ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ് സി ടി സാബു, മെമ്പർ മാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് 47,00,000 രൂപയും നഷ്ടപരിഹാരമായി 250000 രൂപയും ചെലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതിയായ 2023 ജനുവരി 17 മുതൽ 9 ശതമാനം പലിശയും നൽകാനാണ് ഉത്തരവ്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി വാദം നടത്തി.

Exit mobile version