Site icon Malayalam News Live

തൃശ്ശൂരിൽ നാലു വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്റെ അമിത വേഗത; ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ; ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്

തൃശൂര്‍: തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്‍റെ അമിത വേഗത. ഓട്ടുപാറയിൽ 4 വയസുകാരി നൂറ ഫാത്തിമയുടെ ജീവനെടുത്ത അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്,

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. വടക്കാഞ്ചേരി ഓട്ടുപാറയിൽ ഇന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കെഎസ്ആര്ടിസിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിച്ചത്.

അപകടത്തിൽ ഫാത്തിമയുടെ മാതാവും ഗർഭിണിയുമായ റൈഹാനത്തിനും (26) കുട്ടിയുടെ പിതാവ് ഉനൈസിനും (31) പരിക്കേറ്റിട്ടുണ്ട്. ഗർഭിണിയായ റൈഹാനത്തിന്‍റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version