Site icon Malayalam News Live

തൃശൂര്‍ വെടിക്കെട്ട് അപകടം: വിശദമായ മജിസ്‌റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്‌ടർ; മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തൃശൂർ: നാടിനെ നടുക്കിയ തൃശൂർ വെടിക്കെട്ട് അപകടത്തില്‍ മജിസ്‌റ്റീരിയല്‍ തലത്തില്‍ വിശദമായ അന്വേഷണം നടക്കും.

ജില്ലാ കളക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയാകും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്.

അപകടത്തില്‍ ഇതുവരെ 13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഇതില്‍ അഞ്ചുപേർക്ക് 70 ശതമാനത്തിലേറെയാണ് പരിക്ക്. ഒരാള്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആകെ 40ഓളം പേർ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു എന്ന് ജില്ലാ കളക്‌ടർ ശിഖാ സുരേന്ദ്രൻ അറിയിച്ചു.

ഇതില്‍ പ്രായമായ സ്‌ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നുവെന്ന് സൂചനകളുണ്ട്. മരണമടഞ്ഞവരെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെയെല്ലാം തിരിച്ചറിഞ്ഞതായാണ് വിവരം.

സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടുത്ത ചൂടാകാം കാരണമായതെന്ന് കരുതുന്നു. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പർ: 8075011853. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയില്‍ അപകടം ഉണ്ടായത്.

Exit mobile version