Site icon Malayalam News Live

പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; യുവാവ് അറസ്റ്റില്‍, സംഭവം എറണാകുളത്ത്

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പൊലീസ് പിടികൂടിയത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഈ മാസം ഏഴാം തീയതി ആയിരുന്നു സംഭവം. രാവിലെ 7.15ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള അകപറമ്പ് റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. പ്രണയ നൈരാശ്യത്തിലാണ് യുവാവ് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെ മൂന്നുവട്ടമാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

ഇന്ത്യന്‍ റെയില്‍വേ നിയമം 153 പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പും നടത്തി. വന്ദേ ഭാരത് ട്രെയിനിന് ചുറ്റും 6 സിസിടിവി കാമറകള്‍ ഉണ്ടെന്നും ദൃശ്യങ്ങള്‍ മുഴുവന്‍ സമയവും ചിത്രീകരിക്കുന്നുണ്ടെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.

Exit mobile version