മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനം; അപകടത്തില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ; പരിക്കേറ്റവരുടെ ചികിത്സയ്ക്ക് അര ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചത്.

 

അതേസമയം ഇന്ന് ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം.

 

പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.