Site icon Malayalam News Live

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം; ശക്തന്‍റെ തട്ടകത്തില്‍ ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. ശക്തന്‍റെ തട്ടകത്തില്‍ ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയും. രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളില്‍ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും.

 

എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയൻ മാരാര്‍ മേളത്തിന് പ്രമാണിയാവും. രാവിലെ എട്ടരയോടെ ശ്രീമൂല സ്ഥാനത്ത് മേളം തുടങ്ങും. ഇരു ഭഗവതിമാരും മേളം കലാശിച്ചതിനുശേഷം 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തി ഉപചാരം ചൊല്ലി പിരിയും.

 

തിരുവമ്പാടി നായ്ക്കനാലില്‍ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുക. ചെറുശ്ശേരി കുട്ടന്മാരാരാണ് മേള പ്രമാണി. എട്ടരയോടെ ശ്രീമൂല സ്ഥാനത്തിന് മുന്നില്‍ തിരുവമ്പാടിയുടെയും മേളം തുടങ്ങും.

 

വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് വേണ്ടെന്നു വച്ചും കുടമാറ്റത്തിന്‍റെ ദൈർഘ്യം കുറച്ചും ആർഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം തെല്ലും കുറഞ്ഞില്ല.

Exit mobile version