Site icon Malayalam News Live

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം; പ്രാഥമിക കണക്കനുസരിച്ച് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേർ

തൃശൂരിൽ ഇന്നലെ ഉണ്ടായ സ്ഫോടന ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്. സ്ഫോടന സമയത്ത് മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരായിരുന്നു എന്ന് പൊലീസിന്റെ പ്രാഥമിക കണക്ക്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അപകടം അന്വേഷിക്കും. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. നിലവിൽ 13 പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശരീര ഭാ​ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിഎൻഎ പരിശോധന നടത്തും. ഒമ്പത് സിഐമാർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രണ്ട് ശരീര ഭാ​ഗങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വീണ്ടും ശരീരഭാ​ഗങ്ങൾ ലഭിച്ചതിനാൽ പാടശേഖരത്തിൽ രണ്ടുദിവസം തുടർച്ചയായി തിരച്ചിൽ നടത്താനാണ് പൊലീസ് തീരുമാനം. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അപകടസ്ഥലത്തും കുട്ടംകുളം പാടത്തും തിരച്ചിൽ പുരോഗമിക്കുകയാണ്.

ഇന്നലെ വൈകുന്നേരമാണ് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. പതിനൊന്ന് പേരാണ് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളത്. രണ്ട് പേർ വെന്റിലേറ്ററിലാണ്. ചികിത്സയിലുള്ള പതിനൊന്ന് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ് എന്നിവർ അപകടസ്ഥലത്തെത്തിയിരുന്നു.

Exit mobile version