Site icon Malayalam News Live

തൃശ്ശൂരിൽ കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ; ചോദ്യം ചെയ്തവർക്കെതിരെ നൽകിയ കേസ് പിൻവലിച്ച് യൂറോളജി വിഭാഗം ഡോക്ടർ

തൃശൂർ : കൈക്കൂലി നൽകാത്തതിനാൽ അനസ്തേഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്തെന്ന് ആരോപിച്ച് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനും രോഗിക്കും എതിരെ ഡോക്ടർ നൽകിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. പരാതിക്കാരൻ നിരുപാധികം  പിൻവലിച്ചതോടെയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

തൃശൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ഇന്ദു പി.രാജ് ആണ് പ്രതികളായ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിനെയും രോഗിയായ ലത്തീഫ് മൂക്കുതലയെയും വെറുതെ വിട്ട് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

2018 ൽ തൃശൂർ മെഡിക്കൽ കോളേജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കിഡ്നിയിലെ കല്ല് നീക്കം ചെയ്യുന്നതിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയായ ലത്തീഫ് മൂക്കുതലയെ  ഓപ്പറേഷൻ നടത്താൻ കൈക്കൂലി ലഭിക്കാത്തത് കൊണ്ട് അനസ്ത്യേഷ്യ നൽകാതെ ക്രൂരമായി ഓപ്പറേഷൻ നടത്തിയത്. യൂറോളജി വിഭാഗം തലവൻ ഡോ.രാജേഷ് കുമാറാണ് ഈ ക്രൂരത ചെയ്തത്.

ഇതിനെ ചോദ്യം ചെയ്ത അന്നത്തെ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. അബ്ദുൾലത്തീഫിനെ തിരെയും രോഗിയായ ലത്തീഫ് മൂക്കുതലക്ക് എതിരെയും, ഡോക്ടറെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് കൊണ്ട് ഡോക്ടർ  കേസ് കൊടുക്കുന്നത്. അബ്ദുൾ ലത്തീഫ് എഴുതിയ “നീളെ തുഴഞ്ഞ ദൂരങ്ങൾ” എന്ന സർവ്വീസ് സ്റ്റോറിയിൽ ഈ സംഭവം ഒരു അധ്യായമായി വന്നത് ഡോക്ടറെ കൂടുതൽ പ്രകോപിതനാക്കിയിരുന്നു.

കേസിൽ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിനെയും രോഗി ലത്തീഫ് മൂക്കുതലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ഡോക്ടർ കേസ് നിരുപാധികം പിൻവലിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്. അതനുസരിച്ച് ഡോക്ടറെ വിസ്തരിച്ച ശേഷം കോടതി പ്രതികളെ വെറുതെ വിട്ട് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. ഷാഫി ആനക്കരയും അഡ്വ. പുഷ്പാനന്ദും ഹാജറായി.

 

Exit mobile version