Site icon Malayalam News Live

തൃശൂര്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി യുഡിഎഫ്, പത്തുവര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

തൃശ്ശൂർ: പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച്‌ യുഡിഎഫ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്.

തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ് മൂന്നിടത്ത് ലീഡും ചെയ്യുന്നുണ്ട്.

കഴിഞ്ഞ തവണ കോര്‍പ്പറേഷന്‍ ഭരിച്ച എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എട്ടിടത്താണ് എന്‍ഡിഎ ലീഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോള്‍ സ്വതന്ത്രനായ എം കെ വര്‍ഗീസിന്റെ സഹായത്തോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. വര്‍ഗീസ് അഞ്ചുകൊല്ലം മേയറാവുകയും ചെയ്തു. ബിജെപിയുടെ ഏക ലോക്‌സഭാ സീറ്റായ തൃശൂര്‍ ഉള്‍പ്പെടുന്ന തൃശൂര്‍ കോര്‍പ്പറേഷനില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് എന്‍ഡിഎയ്ക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടു ടേമുകളില്‍ ആറുസീറ്റുവീതം നേടിയ എന്‍ഡിഎ ഇക്കുറി എട്ട് സീറ്റിലേക്കാണ് ഉയര്‍ന്നത്.

കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ വ്യക്തമായി മേല്‍ക്കൈനേടി 74,686 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇത്തവണ തൃശൂര്‍ പിടിക്കുമെന്നാണ് സുരേഷ് ഗോപിയും ബിജെപിയും ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നത്. അതേസമയം ഏഴുനഗരസഭകളില്‍ ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകള്‍ യുഡിഎഫിനൊപ്പവും ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി എല്‍ഡിഎഫിനൊപ്പവുമാണ്.

Exit mobile version