Site icon Malayalam News Live

തിരുവല്ല സ്പായിൽ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്ക് ആണ് തിരുവല്ല പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയുമായി സ്പായിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിയെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ ഇതുവരെ പിടിയിലായി. ഒളിവിലുള്ള മറ്റു മൂന്നു പേര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഈ മൂന്ന് പ്രതികള്‍ ബെംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന. അതിനിടെ സുബിന്‍ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ ഉള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കി. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കി.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയതാണ് സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സംഭവത്തിന് ശേഷം സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Exit mobile version