Site icon Malayalam News Live

അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാക്കളെ പിടികൂടാൻ വാട്സാപ്പ് ​ഗ്രൂപ്പിൽ വിവിരം നൽകി; നാട്ടുകാർ വീട് വളഞ്ഞ് മോഷ്ടാവിനെ പിടികൂടി; മോഷണത്തിനായി തലേദിവസം തന്നെ വീട്ടിലെത്തിയ കള്ളനെ പിടികൂടി വാതിലും പൂട്ടി പോലീസും നാട്ടുകാരും സ്ഥലം വിട്ടു; രാവിലെ കണ്ടത് വീട് തുറന്ന നിലയിൽ…അമ്പരപ്പോടെ നാട്ടുകാർ

തൃശൂർ: തിരൂരില്‍ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. മോഷണ സംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് സംശയം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂര്‍ അച്യുതപുരം ഐജി ലൈനില്‍ രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്.

പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയല്‍വാസി ശ്രദ്ധിച്ചപ്പോള്‍ വാതില്‍ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി. ഉടന്‍ അയല്‍വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചതോടെ അയല്‍വാസികള്‍ സംഘടിച്ചെത്തി നോക്കിയപ്പോഴാണ് ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സംശയം തോന്നിയത്.

നാട്ടുകാര്‍ ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാക്കള്‍ വാതില്‍ അകത്തു നിന്ന് പൂട്ടി. തുടര്‍ന്ന് വിയ്യൂര്‍ പോലീസെത്തി വീടിനകത്തു കടന്ന് പരിശോധന നടത്തിയെങ്കിലും ആദ്യം ആരെയും കണ്ടെത്താനായില്ല. മുകള്‍ നിലയിലെ വരാന്തയില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന മോഷ്ടാവിനെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചില്ല.

ഓടി മാറിയ മോഷ്ടാവ് മുകള്‍ നിലയിലെ കൈവരിയില്‍ കയറി കൂടി മുകളിലെത്തി. മോഷടവിനെ താഴെ ഇറക്കാന്‍ വാതിലുകള്‍ തുറക്കാനും രക്ഷ പ്രവര്‍ത്തനത്തിനും വേണ്ടി അഗ്നിരക്ഷസേനയും സ്ഥലത്ത് എത്തി. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

തലേ ദിവസം രാത്രി തന്നെ ഇയാള്‍ വിട്ടുപറമ്പില്‍ എത്തിയതായാണ് സംശയം. അയല്‍വാസികള്‍ ഉറങ്ങുന്നതും കാത്ത് ഇയാള്‍ അടുക്കളയുടെ പുറത്തുള്ള ഔട്ട് ഹൗസിനെ മുന്നില്‍ തുണി വിരിച്ച്‌ കിടന്ന് ഉറങ്ങിയിരുന്നു. ഇവിടെ നിന്നും ഹാന്‍സ്, ബീഡി, വസത്രങ്ങള്‍ അടങ്ങിയ ബാഗ്, പൂട്ടുകള്‍ പൊളിക്കാനുള്ള സ്ക്രൂഡ്രൈവര്‍, കത്തി, പ്ലയര്‍, ചെറിയ കട്ടര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

വസത്രങ്ങള്‍ ഊരി ബാഗില്‍ സൂക്ഷിച്ച ഇയാള്‍ അണ്ടര്‍വേയര്‍ മാത്രമാണ് ധരിച്ചിരുന്നത്. വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അടുക്കളയുടെ വാതില്‍ തുറക്കാന്‍ വേണ്ടി വടിയില്‍ കൂടി ഇലകട്രിക്കല്‍ വയര്‍ വാതിലിന്റെ താഴത്തുള്ള കുറ്റിയില്‍ കുടക്കിട്ട് മുകളിലേക്ക് വലിച്ച്‌ കുറ്റി മാറ്റിയ നിലയിലായിരുന്നു. പ്രൊഫഷണല്‍ മോഷടക്കള്‍ ആണ് ഇവരെന്നാണ് വിവരം.

മോഷ്ടിച്ച ചെമ്പ് പാത്രങ്ങള്‍, ഓട്ടു വിളക്കുകള്‍, ഓട്ടു പ്രതിമകള്‍, വെള്ളി പാത്രങ്ങള്‍ എന്നിവ മൂന്നു ചാക്കുകളില്‍ നിറച്ച്‌ കൊണ്ടുപോകാന്‍ വെച്ചിരുന്നു. ഒന്നിലേറെ മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ പരിശോധന നടത്താന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് വാതിലുകള്‍ കൂടുതല്‍ പൂട്ടുകള്‍ കൊണ്ടുവന്ന് പൂട്ടി പിടിയിലായ പ്രതിയേയും കൊണ്ട് പോലീസ് മടങ്ങി.

പുലര്‍ച്ചെ ഒരു മണിയോടെ തുടങ്ങിയ മോഷ്ടാവിനെ പിടികൂടല്‍ മൂന്നുവരെ നീണ്ടു. ഒരു മാസം മുന്‍പാണ് സുബ്രഹ്‌മണ്യ അയ്യര്‍ മുംബൈയില്‍ നിന്ന് നാട്ടില്‍ വന്നു മടങ്ങിയത്. വീയ്യൂര്‍ പോലീസ് പിടികൂടിയ മോഷടവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതല്‍ പ്രതികളെ സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്യ സംസഥാനക്കാരനായ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം പൊലീസ് പൂട്ടിപ്പോയ വീട് ഇന്ന് രാവിലെ നോക്കിയപ്പോള്‍ തുറന്നു കിടക്കുന്നതാണ് നാട്ടുകാര്‍ കാണുന്നത്. അകത്ത് ഒളിച്ചിരുന്ന കൂട്ടുപ്രതി നാട്ടുകാരും പോലീസുകാരും പുലര്‍ച്ചെ മൂന്നോടെ സ്ഥലത്തു നിന്ന് പോയപ്പോള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

Exit mobile version