Site icon Malayalam News Live

ശബരിമല സ്വര്‍ണ്ണക്കൊള്ള; ജയിലില്‍ ദേഹാസ്വാസ്ഥ്യം, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.

നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.

ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില‍ പറയുന്നത്.

 

മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലില്‍ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡില്‍ നിന്നും ശമ്ബളം കൈപ്പറ്റുന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തിയത്.

Exit mobile version