Site icon Malayalam News Live

തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; യുവതീ പ്രവേശനത്തെ എതിര്‍ത്തതിന് സര്‍ക്കാരിന്റെ പകപോക്കലെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം. താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിര്‍ത്തത്. ഒപ്പം എല്ലാ ദിവസവും ക്ഷേത്രം തുറക്കണമെന്ന അഭിപ്രായവും താന്‍ എതിര്‍ത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യ മൂന്ന് മാസവും താന്‍ പ്രതിയായിരുന്നില്ലെന്നും തന്ത്രി വാദിക്കുന്നു. സര്‍ക്കാര്‍ കൃത്യമായി തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും തന്ത്രി ആരോപിക്കുന്നു. യുവതി പ്രവേശനത്തില്‍ തന്റെ നിലപാട് സര്‍ക്കാരിന് എതിരായിരുന്നു. സര്‍ക്കാരിന് തന്നോട് പക ഉണ്ടാകാനുള്ള കാരണം അതാണ്. ശബരിമല ശ്രീകോവിൽ എല്ലാ ദിവസം തുറക്കണമെന്നും പൂജയുണ്ടാകണമെന്നുമായിരുന്നു സര്‍ക്കാർ നിലപാട്. എന്നാല്‍ ആചാര അനുഷ്ഠാനങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ അതിനെ എതിര്‍ത്തു. പിന്നാലെ ഒരവസരം ലഭിച്ചപ്പോൾ സർക്കാർ തന്നെ കുടുക്കുകയായിരുന്നുവെന്നും തന്ത്രി കോടതിയിൽ പറഞ്ഞു.

തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ മുന്‍ ദേവസ്വം മന്ത്രിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എസ്‌ഐടിയുടെ അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുണ്ടെന്നും സമ്മര്‍ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് അടക്കം ആരോപിച്ചിരുന്നു. തന്ത്രിക്ക് ഏത് തരത്തിലാണ് ഈ സംഭവത്തില്‍ ലാഭമുണ്ടായതെന്ന് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വ്യക്തമാക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടത്തില്‍ തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആചാരലംഘനം അടക്കമുള്ള കാര്യങ്ങളാണ് തന്ത്രി നടത്തിയതെന്നായിരുന്നു എസ്‌ഐടിയുടെ വാദം. കട്ടിളപ്പാളിയും ദ്വാരപാലക ശിൽപത്തിലെ പാളികളും ശബരിമലയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ഒരു സമയത്ത് തന്ത്രി മൗനാനുവാദം നല്‍കിയെന്നും മറ്റൊരു വേളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി അനുജ്ഞ നല്‍കുകയും ചെയ്തുവെന്നും എസ്ഐടി ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version