Site icon Malayalam News Live

ലോക കിരീടവുമായി ഇന്ത്യൻ ടീം ജന്മനാട്ടിൽ മടങ്ങിയെത്തി; 17 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ലോകകപ്പ് നേട്ടം ഗംഭീര ആഘോഷമാക്കാനൊരുങ്ങി ബിസിസിഐ

ന്യൂഡൽഹി: ലോക ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം പറന്നിറങ്ങിയത്.

ഒട്ടനവധി ആരാധകരാണ് ടി20 ലോകകപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ കണാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്.

വിമാനത്താവളത്തിൽ നിന്ന് ടിം അംഗങ്ങൾ ബസിൽ ഹോട്ടലിലേക്ക് തിരിച്ചിരിക്കുകയാണ്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടീം പ്രഭാതഭക്ഷ​ണം കഴിക്കും.

17 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് നേട്ടം ഗംഭീര ആഘോഷമാക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്.

2007ൽ ടി20 ലോകകപ്പ് ജേതാക്കളായ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ സ്വീകരിച്ചതിന് സമാനമായാണ് ഇത്തവണയും വിജയികളെ വരവേൽക്കുന്നത്.

രോഹിത് ശർമ്മയും സംഘവും വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തും. ട്രോഫിയുമായി ഓപ്പൺ-ടോപ്പ് ബസിലായിരിക്കും ടീമിന്റെ പ്രകടനം.

“കളിക്കാർ മാനസികമായും ശാരീരികമായും ക്ഷീണിതരായാണ് എത്തുന്നത്. അതിനാൽ നരിമാൻ പോയിൻ്റിൽ നിന്ന് സ്റ്റേഡിയം വരെ 2 കിലോമീറ്റർ മാത്രമാണ് ഓപ്പൺ-ടോപ്പ് ബസിൽ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം 125 കോടി രൂപയുടെ സമ്മാനം ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ചുഴലക്കാറ്റും കനത്ത മഴയുമാണ് ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്.

താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.

Exit mobile version