ഡല്‍ഹി: പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു.
സൊമാറ്റോയുടെ ചുവടുപിടിച്ച് ഓരോ ഓർഡറിനും ഇനി ഉപഭോക്താക്കള്‍ 17.58 രൂപ നല്‍കണം. 14.99 രൂപയായിരുന്ന ഫീസാണ് ഏകദേശം 17 ശതമാനം വർധിപ്പിച്ച് 17.58 രൂപയാക്കിയത്.
ഇതോടെ ഓണ്‍ലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം മുടക്കേണ്ടി വരും. കമ്പനികളുടെ ലാഭക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് നാലാം തവണയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തുന്നത്. 2023-ല്‍ വെറും രണ്ട് രൂപയില്‍ ആരംഭിച്ച ഈ ഫീസ് ഘട്ടം ഘട്ടമായി 17 രൂപ കടക്കുകയായിരുന്നു.
സൊമാറ്റോയും ജിഎസ്ടി ഉള്‍പ്പെടെ 14.90 രൂപയും 2.68 രൂപ ജിഎസ്ടിയും ചേർത്ത് 17.58 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. ഇതോടെ ഇരു കമ്പനികളുടെയും പ്ലാറ്റ്‌ഫോം ഫീസ് ഒരേ നിലവാരത്തിലെത്തി.
