മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യത്തിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹൈക്കമാൻഡ് ഉചിതമായ തീരുമാനം അറിയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രമേയത്തെ വിഡി സതീശൻ പിന്താങ്ങിയെന്നും ഐക്യകണ്ഠേന പ്രമേയം പാസാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ നിലപാട് തന്നെയായിരിക്കുമോ നിർണായകമാകുക എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല. അതേസമയം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുമെന്നും, തീരുമാനം എഐസിസി അധ്യക്ഷൻ എടുക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കനും മുകുൾ വാസ്നിക്കും പ്രതികരിച്ചു. സത്യപ്രതിജ്ഞ 15ന് ശേഷമാകും ഉണ്ടാവുക.
അതേസമയം ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും. നാളെ ഡൽഹിയിൽ യോഗം ചേരും. മുഖ്യമന്ത്രി സ്ഥാനാർത്ഥികളെയും കെപിസിസി പ്രസിഡന്റിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പിക്കും. 63 അംഗ നിയസഭാകക്ഷിയിൽ 46 പേരുടെ പിന്തുണ കെസി വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നു. എന്നാൽ 35 പേരുടെ പിന്തുണയുണ്ടെന്ന് വിഡി സതീശൻ വിഭാഗവും, 28 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ളവരും പറയുന്നു.
