ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ് 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻസിആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവർമാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും ടാക്സി നിരക്കുകൾ ഇപ്പോഴും പഴയ നിരക്കിലാണ് ഈടാക്കുന്നത്. ഇത് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻസിആറിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് യൂണിയന്റെ കത്തിൽ പറയുന്നു.
