Site icon Malayalam News Live

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി റിമാൻഡിൽ; കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ മാസം 30നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർഥിനിയാണ് ഐശ്വര്യ. ദിവസങ്ങൾ നീണ്ട വിദഗ്ധ അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

എൻജിനിൽ നിന്ന് എട്ടാമത്തെ ജനറൽ കോച്ചിൽ ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും, പല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആലുവ യുസി കോളജിലെ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കടന്നു വരുന്നതിനു മുൻപായി ഇതേ ഭാഗത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നേരെയും സമാനമായ രീതിയിൽ കല്ലേറുണ്ടായിട്ടുണ്ട്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version