തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മലയോരമേഖലകളില്‍ കനത്തകാറ്റ് തുടരുന്നു.
പൊന്മുടിയില്‍ മണിക്കൂറില്‍ അൻപത് കിലോമീറ്ററോളം വേഗത്തില്‍ കാറ്റ് വീശിയതായി കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
ഇന്ന് രാവിലെ മുതല്‍ കനത്ത കാറ്റാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
കാടിനുള്ളിലും ചുരത്തിലും മരക്കമ്പുകള്‍ ഒടിഞ്ഞ് വീണിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊന്മുടി പൊലീസ് അറിയിച്ചു.
വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഉച്ചയോടെ മലയുടെ താഴ്വാരങ്ങളില്‍ കാറ്റ് കനത്തതോടെ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടികളെ മാതാപിതാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിതുര,തൊളിക്കോട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളില്‍ കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട കാറ്റില്‍ മരങ്ങള്‍ കടപുഴകിയും വൈദ്യുതി ലൈനുകള്‍ വീണും കനത്തനാശമുണ്ടായിരുന്നു. വിതുര പഞ്ചായത്തിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ആദിവാസിമേഖലകളില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വ്യാപകമായി ഒടിയുകയും കടപുഴകുകയും ചെയ്തു. വ്യാപക കൃഷിനാശവുമുണ്ടായി.
വൈദ്യുതിവകുപ്പിന് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. വൈദ്യുതിലൈനുകള്‍ തകരാറിലാകുകയും ഒരുദിവസം മുഴുവന്‍ വിതരണം തടസപ്പെടുകയും ചെയ്തു.ഫയര്‍ഫോഴ്‌സിന്റെയും വൈദ്യുതിജീവനക്കാരുടേയും കഠിനപരിശ്രമത്തെതുടര്‍ന്നാണ് മിക്കമേഖലകളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്.
