കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിലെ വർഷങ്ങള്‍ നീണ്ട ഷമ്മി സില്‍വ യുഗത്തിന് അന്ത്യം. ബോർഡ് പ്രസിഡന്‍റ് ഷമ്മി സില്‍വയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബുധനാഴ്ച കൂട്ടരാജിക്കത്ത് സമർപ്പിച്ചു.
സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമായ സാഹചര്യത്തില്‍, ക്രിക്കറ്റ് ബോർഡിന്‍റെ നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കർശന നിലപാടെടുത്തതോടെയാണ് ഈ നാടകീയ നീക്കം.
ക്രിക്കറ്റ് ബോർഡിലെ ക്രമക്കേടുകളില്‍ പൊതുജന പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നേരിട്ട് ഇടപെട്ടത്. പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്കും കായിക മന്ത്രി സുനില്‍ കുമാര ഗാമേജിനും അംഗങ്ങള്‍ രാജിക്കത്ത് കൈമാറി. നിലവില്‍ ബോർഡിന്‍റെ ഭരണം നിയന്ത്രിക്കാൻ സർക്കാർ ഒരു ഇടക്കാല കമ്മിറ്റിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2019 മുതല്‍ ബോർഡ് പ്രസിഡന്‍റായിരുന്ന ഷമ്മി സില്‍വ, ഇതിനുമുമ്പ് മൂന്ന് തവണ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ ഭരണമാറ്റം ശ്രീലങ്കൻ ക്രിക്കറ്റിനെ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെവിലക്കിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ആരാധകർ. ക്രിക്കറ്റ് ബോർഡുകളില്‍ സർക്കാരുകള്‍ നേരിട്ട് ഇടപെടുന്നത് ഐസിസി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 2023 നവംബറില്‍ അന്നത്തെ കായിക മന്ത്രി ബോർഡ് പിരിച്ചുവിട്ടപ്പോള്‍, ഐസിസി ലങ്കയുടെ അംഗത്വം റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് അണ്ടർ-19 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലങ്കയ്ക്ക് നഷ്ടമാവുകയും ഫണ്ടിംഗ് തടയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലൂടെയല്ലാതെ സർക്കാർ നിയമിക്കുന്ന ഇടക്കാല സമിതിയെ ഐസിസി അംഗീകരിച്ചില്ലെങ്കില്‍ ലങ്കൻ ക്രിക്കറ്റ് വീണ്ടും വലിയ പ്രതിസന്ധിയിലാകും.
ഷമ്മി സില്‍വയുടെ ഏഴ് വർഷത്തെ ഭരണകാലയളവില്‍ ലങ്കൻ പുരുഷ ടീമിന്‍റെ പ്രകടനം വൻതോതില്‍ താഴോട്ട് പോയിരുന്നു. 2023 ഏകദിന ലോകകപ്പിലെ ദയനീയ പരാജയവും, 2024-ലും 2026-ലും ടി20 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതും ആരാധകരെ പ്രകോപിപ്പിച്ചു. ഗാരി കിർസ്റ്റണെ പോലെയുള്ള പ്രഗത്ഭരായ പരിശീലകരെ എത്തിച്ചിട്ടും തകർച്ച തടയാനായില്ല എന്നതും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാക്കി. ഭരണസമിതി ഒഴിഞ്ഞതോടെ ഐസിസിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീലങ്കൻ ക്രിക്കറ്റിന്‍റെ ഭാവി.
