Site icon Malayalam News Live

കോട്ടയം പടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ യജ്ഞാചാര്യന്റെ ബാഗിൽ ഉണ്ടായിരുന്ന ദക്ഷിണയായി കിട്ടിയ 8000 രൂപയും സ്വർണ്ണ മോതിരവും മോഷ്ടിച്ചു; സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ക്ഷേത്രത്തിൽ കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുംകാവുങ്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മുകേഷ് കുമാർ (36) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഓഗസ്റ്റ് മാസം 25 ആം തീയതി പുലർച്ചെ 2 മണിയോടുകൂടി മാങ്ങാനം വിജയപുരം പടച്ചിറ ഭാഗത്തുള്ള പടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹം നടത്തിക്കൊണ്ടിരുന്ന സ്റ്റേജിന്റെ വിഗ്രഹത്തിനു മുൻപിൽ ഉരുളിയിൽ വച്ചിരുന്ന ദക്ഷിണയായി കിട്ടിയിരുന്ന 8000 രൂപയും ഇതിനടുത്തായി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ സി.എസ്, മനോജ് കുമാർ.ബി, സി.പി.ഓ മാരായ പ്രതീഷ് രാജ്, ലിബു ചെറിയാൻ, ദീപു ചന്ദ്രൻ, അജിത്ത്, അജീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾക്ക് കറുകച്ചാൽ, കോട്ടയം ഈസ്റ്റ് , പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version