Site icon Malayalam News Live

കോട്ടയം കാരിത്താസിന് സമീപത്ത് നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫിസർ സി.കെ. ശ്യാംപ്രസാദിന്റെ സംസ്കാരം പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ നടന്നു; നൂറു കണക്കിനു സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു

കുറുപ്പന്തറ: കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫിസർ സി.കെ. ശ്യാംപ്രസാദിന്റെ സംസ്കാരം പൊലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മാഞ്ഞൂരിലെ വീടിനു മുൻവശത്തു പാടത്തിനു സമീപം താൻ നട്ടുവളർത്തിയ താമരച്ചെടികൾക്ക് അരികിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.

ഇന്നലെ 3.45നാണു പോസ്റ്റ്മോർട്ടത്തിനും കോട്ടയത്തെ പൊതുദർശനത്തിനും ശേഷം മൃതദേഹം മാഞ്ഞൂരിലെ ചിറയിൽ വീട്ടിലെത്തിച്ചത്. വീടിനടുത്തു വരെ ആംബുലൻസിൽ എത്തിച്ച മൃതദേഹം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണു വീടിനുള്ളിലേക്ക് എത്തിച്ചത്.

മൃതദേഹം കൊണ്ടുവന്നതോടെ വീട് സങ്കടക്കടലായി. അതുവരെ അടക്കി നിർത്തിയിരുന്ന സങ്കടം ആർത്തനാദവും കണ്ണീരുമായി മാറി. ശ്യാംപ്രസാദിന്റെ അമ്മ ജാനകി, ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും കണ്ണീരിലായി.

മ‍ൃതദേഹം ഒരു നോക്ക് കാണാനായി ആളുകൾ തിക്കിത്തിരക്കി. ഇതോടെ പൊലീസിന്റെ നേതൃത്വത്തിൽ, മൃതദേഹം പൊതുദർശനത്തിനായി വീട്ടുമുറ്റത്തു തയാറാക്കിയ പന്തലിലേക്കു മാറ്റി. നൂറു കണക്കിനു സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

സംസ്കാരം വൈകിട്ട് നാലിന് എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വൈകിട്ട് ഏഴു മണിയിലേക്കു മാറ്റുകയായിരുന്നു. സേനാംഗങ്ങളുടെയും ബന്ധുക്കളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരം.

Exit mobile version