Site icon Malayalam News Live

ജനറൽ സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറയാറില്ല; അമ്മ ഓഫീസിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രതിസന്ധികൾ തുടരുകയാണ്. അമ്മ ഓഫീസില്‍ നടക്കുന്നതൊന്നും പ്രസിഡന്റായ താന്‍ അറിയുന്നില്ലെന്ന് ശ്വേതാ മേനോന്‍.

ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി പറയാറില്ലെന്നും അവരുമായി കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ താന്‍ അതിന് തയ്യാറാണെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

‘കുറച്ചുമാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറയാറില്ല. എന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്.

അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അഭിമാനത്തോടെ മാറി നില്‍ക്കും. ബൈലോ പഠിപ്പിക്കാന്‍ വന്ന വക്കീലാണ് സെക്രട്ടറിയാണ് ഉയര്‍ന്ന പദവി എന്ന് പറഞ്ഞത്. അങ്ങനെയാണ് എല്ലാവര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായത്. കുക്കു പരമേശ്വരന്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകനായിരുന്നു അത്. ഈ പ്രതിസന്ധികളെല്ലാം മറികടക്കും എന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

 

നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ശ്വേത പ്രതികരിച്ചു. വക്താവല്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അന്‍സിബ മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണ് പരാതി മെയില്‍ ചെയ്തതെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. ലക്ഷ്മിപ്രിയയുമായി ഉണ്ടായ കേസ് വ്യക്തിപരമാണെന്നും അതില്‍ അമ്മ സംഘടനയ്ക്ക് പങ്കില്ലെന്നും ശ്വേത വ്യക്തമാക്കി. ഇത് അമ്മയുടെ പ്രശ്‌നമല്ലെന്ന് പറഞ്ഞിരുന്നു. അതിനെയാണ് അന്‍സിബ പരിഹസിച്ചത്. അന്‍സിബ ഇപ്പോഴും അനിയത്തിയെപ്പോലെ ആണെന്നും കാര്യങ്ങളെല്ലാം ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

Exit mobile version