Site icon Malayalam News Live

വോട്ടിന് നോട്ട് ആരോപണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: വോട്ടിന് നോട്ട് ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ ശ്രമിച്ചെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭ മൊഴി നൽകിയത്.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നാലെ അത് തിരുത്തകയും ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി.

 

പലയിടത്തും ബിജെപി വ്യാപകമായി പണം വിതരണം ചെയ്തെന്നാണ് കോണ്‍ഗ്രസിൻ്റെയും സിപിഎമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തില്‍ പണമാണെങ്കില്‍ പിരായിരിയില്‍ വോട്ടർമാർക്ക് സാരി നല്‍കി ബിജെപി വോട്ടുപിടിച്ചെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ പൂർണമായി തള്ളി ശോഭ സുരേന്ദ്രൻ രംഗത്തെത്തി.

കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം. കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നു ശോഭ ആരോപിച്ചു. എന്നാൽ ശോഭ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗസ് പുറത്തു വിട്ടു. പണം നൽകിയ സ്ത്രീ ശോയ്ക്കൊപ്പം വിവിധ ഇടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ട്.

 

Exit mobile version