കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനെ നാലംഗ സംഘം ആക്രമിച്ചു. രോഗിയെ സന്ദർശിക്കാനായി എത്തിയ നാലംഗ സംഘത്തിൻ്റെ കൈവശം മതിയായ സന്ദർശന പാസുകൾ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം നടന്നത്. മർദനത്തിന് പിന്നാലെ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, മെഡിക്കൽ കോളേജ് വളപ്പിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലുകൾ പൂർണ്ണമായും അടിച്ചുതകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലയാത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാറിന് സാരമായ പരുക്കേറ്റിട്ടുണ്ട്.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം; ആക്രമിച്ചത് സന്ദർശക പാസില്ലാതെ എത്തിയത് തടഞ്ഞതിന്
